ഗോളുമായി മുന്നിൽ നിന്നും നയിച്ച് ലയണൽ മെസ്സി ! ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന |Argentina vs Australia |Lionel Messi

ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന. എതിരില്ലാത്ത രണ്ടു ഗോളിനാണ് അര്ജന്റീന ഓസ്‌ട്രേലിയയേ തകർത്ത് വിട്ടത്. അർജന്റീനക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സിയും റിയൽ ബെറ്റിസ്‌ ഡിഫൻഡർ ജർമ്മൻ പെസെല്ലയുവുമാണ് ഗോളുകൾ നേടിയത്.

ബീജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിലെ 80 ആം സെക്കൻഡിൽ തന്നെ സൂപ്പർ താരം ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിലൂടെ അര്ജന്റീന മുന്നിലെത്തി.എൻസോ ഫെർണാണ്ടസ് കൊടുത്ത പാസ് പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്നും സ്വീകരിക്കുകയും മനോഹരമായി നിയന്ത്രിക്കുകയും ചെയ്ത മെസ്സി ഓസീസ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോൾ കീപ്പര്ക്ക് ഒരു അവസരം നൽകാതെ മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെ വലയിലെത്തിച്ചു.

അര്ജന്റീന ജേഴ്സിയിൽ 175 ആം മത്സരം കളിക്കുന്ന ലയണൽ മെസ്സിയുടെ 103 ആം ഗോളായിരുന്നു ഇത്. ആറാം മിനുട്ടിൽ അലക്സിസ് മാക് അലിസ്റ്റർ എടുത്ത ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. പത്താം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോയി. ആദ്യ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയ ഓസ്ട്രേലിയ പതിയെ മത്സരത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. 28 ആം മിനുട്ടിൽ മിച്ചൽ ഡ്യൂക്ക് ഒരു വലിയ അവസരം പാഴാക്കി.ഗോൾ കീപ്പർ എമി മാർട്ടിനെസിന്റെ സേവ് അദ്ദേഹത്തിന്റെ ശ്രമം തടുത്തിട്ടു. 35 ആം മിനുട്ടിൽ ജോർദാൻ ബോസിന്റെ മിഡ്-റേഞ്ചിൽ നിന്നുള്ള ഒരു ശ്രമം പുറത്തേക്ക് പോയി. 38 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് ബാറിനു മുകളിലൂടെ പോയി.ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്നേ ഓസ്ട്രേലിയ സമനില പിടിക്കുമെന്ന് തോന്നിയെങ്കിലും ജോർദാൻ ബോസിന്റെ ഷോട്ട് പുറത്തേക്ക് പോയി.

എം മിനുട്ടിൽ ഏഞ്ചൽ ഡി മരിയയുടെ ഗോൾ ശ്രമം ഓസീസ് കീപ്പർ മാത്യു റയാൻ പരാജയപ്പെടുത്തി. 53 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഷോട്ട് ഗോൾകീപ്പർ മാത്യു റയാൻ കൈപ്പിടിയിൽ ഒതുക്കി.രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തുന്ന ഓസ്‌ട്രേലിയയെയാണ് കാണാൻ സാധിക്കുന്നത്.ഉജ്ജ്വലമായ ഷോർട്ട് പാസുകളും മികച്ച ബോൾ മൂവ്മെന്റുമായി അവർ കളം നിറഞ്ഞു കളിച്ചു. അര്ജന്റീന പ്രതിരോധത്തിന് വലിയ ഭീഷണി ഉയർത്തുകയും ചെയ്തു. 68 ആം മിനുട്ടിൽ അര്ജന്റീന രണ്ടാം ഗോൾ നേടി. ഇടതു വിങ്ങിൽ നിന്നും ഡി പോൾ കൊടുത്ത പാസ് മികച്ചൊരു ഹെഡ്ഡറിലൂടെ ജർമ്മൻ പെസെല്ല ഗോളാക്കി മാറ്റി.

71 ആം മിനുട്ടിൽ അൽവാരസിന്റെ ഗോളെന്നുറച്ച ഷോട്ട് ഓസ്‌ട്രേലിയൻ കീപ്പർ രക്ഷപെടുത്തി. 74 ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരം ഗാർനചോ അര്ജന്റീനക്കായി ആദ്യമായി കളത്തിലിറങ്ങി.