മെസ്സിയുടെ ഹാട്രിക്കിൽ അൾജീരിയയെ തകർത്തെറിഞ്ഞ് അർജന്റീന 3-0 | Lionel Messi

കൻസാസ് സിറ്റിയിൽ അൾജീരിയയ്‌ക്കെതിരെ അർജന്റീനയ്ക്കായി ഹാട്രിക് നേടിയതോടെ ലയണൽ മെസ്സി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിന് ഒപ്പമെത്തി. 38-കാരൻ ലോക ചാമ്പ്യന്മാർക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.അൾജീരിയയ്‌ക്കെതിരെ 3-0 ത്തിന്റെ വിജയമാണ് അര്ജന്റീന നേടിയത്. 17′, 60′, 76 മിനുട്ടുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ പിറന്നത്.

ലയണൽ മെസ്സി പെനാൽറ്റി ബോക്‌സിന് പുറത്തു നിന്ന് നേടിയ രണ്ടു ഗോളുകൾ ഉൾപ്പെടെയാണ് മെസ്സിയുടെ ഹാട്രിക്ക്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന മിറോസ്ലാവ് ക്ലോസിന്റെ റെക്കോർഡിന് ഒപ്പമെത്തി. 2002 നും 2014 നും ഇടയിൽ നാല് ലോകകപ്പുകളിൽ പങ്കെടുത്ത മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളിൽ നിന്ന് ആകെ 16 ഗോളുകൾ നേടി. അൾജീരിയക്കെതിരെ ഹാട്രിക്കോടെ ലോകകപ്പിൽ മെസ്സിയുടെ ഗോളുകളുടെ എണ്ണം 16 ആയി.

ഈ എഡിഷനിലെ തൻ്റെ മൂന്ന് ഗോളുകൾക്ക് പുറമേ, 2022 ലെ ഖത്തർ ലോകകപ്പിൽ ഏഴ് ഗോളുകളും 2018 ലോകകപ്പിൽ ഒരു ഗോളും 2014 ബ്രസീലിൽ നടന്ന ലോകകപ്പിൽ നാല് ഗോളുകളും 2006 എഡിഷനിൽ ഒരു ഗോളും മെസ്സി നേടിയിട്ടുണ്ട്.ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ലയണൽ മെസ്സി. അൾജീരിയയ്‌ക്കെതിരെ 38 വർഷവും 357 ദിവസവും പ്രായമുള്ളപ്പോൾ മെസ്സി മൂന്ന് ഗോളുകൾ നേടി. 2018-ൽ സ്പെയിനിനെതിരെ 33 വർഷവും 130 ദിവസവും പ്രായമുള്ളപ്പോൾ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മെസ്സി തകർത്തു.

അൾജീരിയക്കെതിരെയുള്ള മത്സരത്തിന്റെ 17 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നും മെസ്സി തൊടുത്ത ഷോട്ട് ഗോൾ കീപ്പർ ലൂക്കാ സിഡാന്റെ വിരൽത്തുമ്പിൽ തട്ടി പോസ്റ്റിന്റെ മുകളിലെ മൂലയിലേക്ക് കയറി. മത്സരത്തിന്റെ 61 ആം മിനുട്ടിൽ മെസി മത്സരത്തിലെ രണ്ടാമത്തെ ഗോൾ നേടി. ഇതോടെ ലോകകപ്പിൽ മെസിയുടെ ഗോളുകളുടെ എണ്ണം 15 ആയി മാറി, ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ഒപ്പമെത്തുകയും ചെയ്തു. മത്സരത്തിന്റെ 61 ആം മിനുട്ടിൽ അലക്സിസ് മാക് അലിസ്റ്റർ തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ ലൂക്ക സിദാൻ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ മെസ്സി ഗോളാക്കി മാറ്റി. 76 ആം മിനുട്ടിൽ മെസ്സി മൂന്നാം ഗോൾ നേടി