സഞ്ജുവിന്റെ മോശം ക്യാപ്റ്റൻസി രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണമാവുമ്പോൾ

ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ 214 റണ്‍സടിച്ചപ്പോള്‍ തന്നെ നിലവിലെ ഫോം കണക്കിലെടുത്ത് ഹൈദരാബാദിന്‍റെ വമ്പന്‍ തോല്‍വി ആരാധകര്‍ മനസില്‍ കണ്ടു. എന്നാൽ അത്യന്തം നടകീയമായിരുന്ന പോരാട്ടത്തിനൊടുവിൽ ഹൈദരാബാദ് നാല് വിക്കറ്റിന്റെ ജയം നേടുകയായിരുന്നു.സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. അബ്​ദുൽ സമദായിരുന്നു ബാറ്റർ.

ഒന്നാം പന്തിൽ രണ്ട് റൺസാണ് സമദ് അടിച്ചത്. രണ്ടാം പന്ത് സിക്‌സിന് തൂക്കി. മൂന്നാം പന്തിലും രണ്ട് റൺസ്. നാലാം പന്തിൽ ഒരു റൺ. അഞ്ചാം പന്ത് നേരിട്ട മാർക്കോ ജൻസനും ഒരു റണ്ണെടുത്തു സ്‌ട്രൈക്ക് കൈമാറി. ഒരു പന്ത് ശേഷിക്കേ ഹൈദരാബാദിന് ജയം അഞ്ച് റൺസ് അകലെ. എന്നാൽ ആറാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സമദ് ജോസ് ബട്‌ലറുടെ കൈകളിൽ അവസാനിച്ചു. രാജസ്ഥാൻ ക്യാമ്പിൽ വിജയത്തിന്റെ ആഹ്ലാദം. മറുഭാഗത്ത് മറ്റൊരു നിരാശ. സന്ദീപ് കൈകൾ ആകേശത്തേക്ക് ഉയർത്തി ആശ്വസിക്കുകയും ചെയ്തു.

എന്നാൽ താരങ്ങൾ ഗ്രൗണ്ട് വിടാൻ ഒരുങ്ങുവെ നോബോൾ സിഗ്നൽ വന്നതോടെ മത്സരത്തിൽ വീണ്ടും ട്വിസ്റ്റ്. ജയം ഒരു പന്തിൽ നാല് എന്ന സ്ഥിതിയിൽ സന്ദീപ് പന്തെറിയുന്നു. ഈ പന്ത് സമദ് സിക്‌സർ തൂക്കി ഹൈദരാബാദിന് അവിശ്വസനീയ വിജയം സമ്മാനിച്ചു. രാജസ്ഥാൻ റോയൽസ് പരാജയം വഴങ്ങിയതിന് പിന്നാലെ, റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെതിരെ വിമർശനങ്ങൾ കനക്കുകയാണ്. നേരത്തെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ചവർ എല്ലാം തന്നെ, ഇപ്പോൾ അത് മാറ്റിപ്പറയുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു. പ്രത്യേകിച്ച് സഞ്ജുവിന്റെ ബൗളിംഗ് ചെയ്ഞ്ചുകൾ ആണ് അഭിനന്ദനങ്ങൾ നേടാറുള്ളത്, എന്നാൽ ഇപ്പോൾ അക്കാരണം കൊണ്ട് തന്നെയാണ് സഞ്ജു വിമർശനങ്ങൾ നേരിടുന്നത്.

നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ചില പ്രധാന തീരുമാനങ്ങള്‍ പിഴച്ചു. അതില്‍ ഒന്നാമത്തെ തീരുമാനം ഇംപാക്ട് പ്ലയറെ ഉപയോഗിച്ചതിലാണ്. ഡെത്ത് ഓവറിലടക്കം നന്നായി പന്തെറിയാന്‍ സാധിക്കുന്ന ഒബെഡ് മക്കോയിയെ ഇംപാക്ട് പ്ലയറാക്കിയത് മികച്ച തീരുമാനമാണെങ്കിലും ഒരോവര്‍ മാത്രമാണ് താരത്തിന് പന്ത് നല്‍കിയത്.19ാം ഓവര്‍ കുല്‍ദീപ് യാദവിനെ പന്തേല്‍പ്പിക്കുന്നതിന് പകരം അനുഭവസമ്പന്നനായ മക്കോയിയെ പന്തേല്‍പ്പിക്കാന്‍ സഞ്ജു തയ്യാറാവണമായിരുന്നു. ഇന്നിങ്സിന്റെ 17-ാം ഓവർ എറിഞ്ഞ മക്കോയ്, ഒരു സിക്സും ഒരു ഫോറും സഹിതം 13 റൺസ് ആണ് വഴങ്ങിയത്. 19-ാമത്തെ ഓവർ എറിയാൻ മക്കോയ് എത്തും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി.

യുവതാരം കുൽദീപ് യാദവിലാണ് സഞ്ജു വിശ്വാസം അർപ്പിച്ചത്. ആ ഓവറിൽ ആദ്യ മൂന്നു ബോളുകളിലെ തുടർച്ചയായ മൂന്ന് സിക്സുകൾ ഉൾപ്പെടെ, 24 റൺസ് ആണ് കുൽദീപ് യാദവ് വഴങ്ങിയത്. ഇതോടെ മത്സരത്തിന്റെ ഗതി ആകെ മാറി മറിയുകയായിരുന്നു. നിര്‍ണ്ണായക സമയത്ത് നിര്‍ണ്ണായക അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞത് മത്സരഫലത്തെ സ്വാധീനിച്ചു. എടുത്തു പറയേണ്ടത് സഞ്ജുവിന്റെ പിഴവുകളാണ്. റണ്ണൗട്ടവസരം പാഴാക്കിക്കളഞ്ഞ സഞ്ജു രാഹുല്‍ ത്രിപാഠിയുടെ ക്യാച്ചും നഷ്ടപ്പെടുത്തി.

മുരുഗന്‍ അശ്വിന്‍ എറഞ്ഞ പന്ത്രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരമാണ് സഞ്ജു നഷ്ടമാക്കിയത്. ഷോര്‍ട്ട് പോയന്‍റില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറുടെ കൈകളിലേക്ക് നേരെ അടിച്ച പന്തില്‍ റണ്ണോടാന്‍ ശ്രമിച്ച അഭിഷേകിനെ രാഹുല്‍ ത്രിപാഠി തിരിച്ചയച്ചു. ഇതിനകം ഹെറ്റ്മെയറുടെ ത്രോ എത്തിയെങ്കിലും പന്ത് കൈയിലെത്തും മുമ്പ് സഞ്ജുവിന്‍റെ ഗ്ലൗസ് തട്ടി ഒരു ബെയ്ല്‍സിളകി. എന്നിട്ടുംഅവസരമുണ്ടായിരുന്നെങ്കിലും സഞ്ജുവിന് പന്ത് കൈയിലൊതുക്കാനായില്ല.