പണം വേണമെങ്കിൽ ഞാൻ സൗദിയിൽ പോയേനെ, പണമല്ല പ്രശ്നം ബാഴ്സയിലേക്ക് മടങ്ങണമായിരുന്നവെന്ന് മെസ്സി

എഫ്സി ബാഴ്സലോണക്ക് വേണ്ടി അവസാനനിമിഷം വരെ കാത്തിരുന്നതിന് ശേഷമാണ് സൂപ്പർ താരമായ ലിയോ മെസ്സി തന്റെ ഭാവി ക്ലബ്ബിനെ കുറിച്ച് തീരുമാനം എടുത്തത്. ബാഴ്സലോണക്ക് വേണ്ടി ഫ്രീ ആയി കളിക്കാൻ തയ്യാറായിട്ടും മറ്റു ചില പ്രശ്നങ്ങൾ കാരണം ലിയോ മെസ്സിയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് കഴിഞ്ഞില്ല.

സൂപ്പർ താരം ഇതോടെ തന്റെ അടുത്ത ക്ലബ്ബ് ഏതാണെന്നതിനെ കുറിച്ച് തീരുമാനം എടുക്കുകയും അവിടേക്ക് പോകാൻ തയ്യാറാകുകയും ചെയ്തു. അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്ക് പോകാനാണ് ലിയോ മെസ്സി തീരുമാനിച്ചത്. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മിയാമി.

ഈ തീരുമാനം എടുത്തതിനു ശേഷം ലിയോ മെസ്സി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോക്ക് നൽകിയ അഭിമുഖത്തിൽ പണം ഒരു പ്രശ്നമല്ലായിരുന്നുവെന്നും ബാഴ്സലോണയിലേക്ക് മടങ്ങാൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും വ്യക്തമാക്കി. പണം വേണമെങ്കിൽ താൻ സൗദിയിലേക്ക് പോകുമായിരുന്നുവെന്നും മെസ്സി പറഞ്ഞു.

“പണം എനിക്കൊരു പ്രശ്നമായിരുന്നില്ല, കരാറിനെ കുറിച്ചുള്ള കാര്യങ്ങൾ പോലും ബാഴ്‌സലോണയുമായി ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ബാഴ്സലോണ എനിക്ക് പ്രൊപോസൽ അയച്ചിരുന്നു, പക്ഷെ അത് ഒരിക്കലും എഴുതപ്പെട്ടതും സൈൻ ചെയ്തതുമായ ഒരു ഒഫീഷ്യൽ പ്രൊപോസൽ ആയിരുന്നില്ല. ഞങ്ങൾ ബാഴ്സയുമായി സാലറിയെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല, ഇത് പണത്തിനെ കുറിച്ചുള്ളതല്ല, അങ്ങനെയാണെങ്കിൽ ഞാൻ സൗദിയിൽ പോകുമായിരുന്നു.” – ലിയോ മെസ്സി പറഞ്ഞു.

സൗദി ക്ലബ്ബായ അൽ ഹിലാൽ ഒരു ബില്യൺ യൂറോയുടെ വമ്പൻ ഓഫറും ഒപ്പം നിരവധി ആകർഷകമായ മറ്റു ഓഫറുകളും നൽകിയാണ് ലിയോ മെസ്സിയെ കൊണ്ടുവരാൻ നീക്കങ്ങൾ നടത്തിയത്. എന്നാൽ ലിയോ മെസ്സിയുടെ തീരുമാനം മറ്റൊന്നായിരുന്നു, താരം ഇന്റർ മിയാമിയിൽ പോകാൻ തീരുമാനിച്ചത് സൗദി ക്ലബിന് തിരിച്ചടിയായി.