ക്രിസ്റ്റ്യാനോയുടെ വരവ്, മിന്നും ഫോമിൽ കളിക്കുന്ന അബൂബക്കറിനെ എടുത്ത് പുറത്തിട്ട് അൽ നസ്സ്ർ.

ഇന്ന് ഈ കാണുന്ന രൂപത്തിലുള്ള പ്രശസ്തി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് ലഭിക്കാനുള്ള പ്രധാനപ്പെട്ട കാരണം, അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. റൊണാൾഡോ വന്നതോടുകൂടിയാണ് ഫുട്ബോൾ ലോകം അൽ നസ്സ്റിനെയും സൗദി അറേബ്യൻ പ്രൊ ലീഗിനെയും ശ്രദ്ധിച്ചു തുടങ്ങിയത്.സോഷ്യൽ മീഡിയയിലൊക്കെ വലിയ രൂപത്തിലുള്ള വളർച്ചയാണ് അൽ നസ്സ്ർ കൈവരിച്ചിട്ടുള്ളത്.

ക്രിസ്റ്റ്യാനോ ഇതുവരെ ക്ലബ്ബിനുവേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല. മാത്രമല്ല റൊണാൾഡോയെ രജിസ്റ്റർ ചെയ്യാൻ ഇതുവരെ സൗദി ക്ലബ്ബിന് സാധിച്ചിരുന്നില്ല. കാരണം 8 വിദേശ താരങ്ങളെ മാത്രമേ സൗദി അറേബ്യൻ ലീഗിൽ ഒരു ക്ലബ്ബിൽ അനുവദിക്കുകയുള്ളൂ. റൊണാൾഡോ വന്നതോടുകൂടി അത് ഒമ്പതായി ഉയർന്നിരുന്നു. ഇത് അൽ നസ്സ്റിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

റൊണാൾഡോയെ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരു വിദേശ താരത്തെ ഒഴിവാക്കണം എന്ന നിർബന്ധിത സാഹചര്യത്തിലേക്ക് അൽ നസ്സ്ർ എത്തുകയായിരുന്നു. ഈ വിഷയത്തിൽ ഏറ്റവും പുതിയ വാർത്തകൾ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് ക്ലബ്ബിന് വേണ്ടി മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന വിൻസന്റ് അബൂബക്കറിന്റെ കരാർ അൽ നസ്സ്ർ ടെർമിനേറ്റ് ചെയ്തു എന്ന കാര്യം സൗദി അറേബ്യയിലെ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മാത്രമല്ല പ്രമുഖ ഫുട്ബോൾ മാധ്യമങ്ങളും ഇക്കാര്യം ഏറ്റെടുത്തിട്ടുണ്ട്.

കരാർ ടെർമിനേറ്റ് ചെയ്തതോടെ ഇനി വിൻസന്റ് അബൂബക്കർ ഫ്രീ ഏജന്റായിരിക്കും. അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാം. ഇതോടുകൂടി റൊണാൾഡോയെ രജിസ്റ്റർ ചെയ്യാൻ ക്ലബ്ബിന് സാധിക്കുകയും ചെയ്യും. അബൂബക്കറിന്റെ സമ്മതത്തോടുകൂടിയാണോ ഈ കരാർ റദ്ദ് ചെയ്യപ്പെട്ടത് എന്നുള്ളത് കൂടുതൽ വ്യക്തമാവേണ്ട ഒരു കാര്യമാണ്. അൽ നസ്സ്റിന് വേണ്ടി ഏറെ മികവ് പുലർത്തി കൊണ്ടിരിക്കുന്ന ഒരു താരം കൂടിയാണ് വിൻസന്റ് അബൂബക്കർ.

13 ഗോളുകളും 6 അസിസ്റ്റുകളും ആകെ അദ്ദേഹം ക്ലബ്ബിനു വേണ്ടി കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിനെ ഞെട്ടിച്ച കാമറൂണിന്റെ ഗോളിന്റെ ഉടമയായിരുന്നു വിൻസന്റ് അബൂബക്കർ. അദ്ദേഹത്തിന്റെ കരാർ ഒഴിവാക്കിയത് ഇപ്പോൾ പലരിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.പക്ഷേ റൊണാൾഡോ ആ വിടവ് നികത്തും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.