എമി മാർട്ടിനസ് എംബപ്പേയെ അവഹേളിച്ച സംഭവത്തിൽ വിമർശിച്ച് അർജന്റീന പരിശീലകൻ.

വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനയെ കിരീടത്തിലേക്ക് എത്തിച്ചത് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനമാണ്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ താരം നടത്തിയ സേവാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങളെ എത്തിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോയായി കൊണ്ട് ഗോൾഡൻ ഗ്ലൗവും നേടി കൊണ്ടാണ് എമി മാർട്ടിനസ് ഖത്തർ വിട്ടത്.

പക്ഷേ അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തനങ്ങൾ വലിയ വിവാദമായിരുന്നു. ഡ്രസ്സിംഗ് റൂമിൽ വെച്ച് അദ്ദേഹം കിലിയൻ എംബപ്പേയെ അവഹേളിച്ചിരുന്നു. മാത്രമല്ല അർജന്റീനയിൽ വെച്ചും എംബപ്പേയുടെ മുഖമുള്ള പാവയുമായി അദ്ദേഹത്തെ അവഹേളിച്ചു.ഇതിനെതിരെ വലിയ വിമർശനങ്ങൾ അർജന്റീന ഗോൾകീപ്പർക്ക് ഏൽക്കേണ്ടി വന്നിരുന്നു.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് ഇതിനെപ്പറ്റി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഒരു ചെറിയ വിമർശനം എന്ന നിലയിലാണ് അർജന്റീനയുടെ പരിശീലകൻ സംസാരിച്ചത്. അതായത് എമിയുടെ ആ ആറ്റിറ്റ്യൂഡിന്റെ കാര്യത്തിൽ ഭാവിയിൽ അദ്ദേഹം ഹാപ്പി ആയിരിക്കില്ല എന്നാണ് സ്കലോണി പറഞ്ഞത്. പക്ഷേ അദ്ദേഹം കുട്ടിയെ പോലെയാണെന്നും അർജന്റീന പരിശീലകൻ പറഞ്ഞു.

‘ എമി മാർട്ടിനസിന്റെ ഭാഗത്ത് നിന്നുണ്ടായ ചില ആറ്റിറ്റൂഡുകൾ, അത് ഭാവിയിൽ അദ്ദേഹത്തിന് ഒരിക്കലും സന്തോഷം നൽകുന്ന ഒന്നായിരിക്കില്ല. പക്ഷേ അദ്ദേഹം ഒരു അത്ഭുതപ്പെടുത്തുന്ന പയ്യനാണ്.ഒരു കൊച്ചു കുട്ടിയെ പോലെയാണ്. അവിശ്വസനീയമായ ഒരു പയ്യനാണ്.നിങ്ങൾ അദ്ദേഹത്തെ പരിചയപ്പെടേണ്ടിയിരിക്കുന്നു. ഞങ്ങളുടെ ടീമിൽ എപ്പോഴും സന്തോഷം നൽകുന്ന ഒരു വ്യക്തിയാണ് എമി. അദ്ദേഹത്തിന്റെ പേഴ്സണാലിറ്റി ഗ്രൂപ്പിന് വളരെ വലുതാണ്. പക്ഷേ ചില പെരുമാറ്റങ്ങൾ ശരിയല്ലെങ്കിലും അദ്ദേഹം മികച്ച ഒരു പയ്യനാണ് ‘ സ്കലോണി പറഞ്ഞു.

എമി ചെയ്ത കാര്യങ്ങൾ ശരിയല്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. പക്ഷെ എമിലിയാനോ അങ്ങനെയാണെന്നും അദ്ദേഹത്തിന്റെ പ്രകൃതം ഒരു കുട്ടിയെ പോലെ നിഷ്കളങ്കമാണ് എന്നാണ് അർജന്റീനയുടെ പരിശീലകൻ വ്യക്തമാക്കുന്നത്.