പ്രതിരോധത്തിലെ അവിസ്മരണീയ പ്രകടനം,മുന്നിലേക്ക് പന്ത് എത്തിക്കുന്നതിലും പ്രീമിയർ ലീഗ് താരത്തിന്റെ മിന്നും ഫോം, കളിയിലെ താരമായത് റൊമേറോ

2026 ലെ ഫിഫ വേൾഡ് കപ്പിന്റെ യോഗ്യത മത്സരങ്ങളിൽ വിജയത്തോടെ തുടക്കമിട്ട് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ. അർജന്റീനയിൽ വെച്ച് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഹോം ടീം ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുന്നത്. അർജന്റീന ടീം നായകനായ ലിയോ മെസ്സിയുടെ തകർപ്പൻ ഗോളാണ് അർജന്റീനക്ക് മൂന്ന് പോയിന്റുകൾ സമ്മാനിക്കുന്നത്.

ആദ്യപകുതിയിൽ ഗോളുകൾ എന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയിലെ 78മത്തെ മിനിറ്റിൽ സൂപ്പർതാരമായ ലിയോ മെസ്സി നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോൾ ആണ് അർജന്റീനക്ക് വിജയവും വിലപ്പെട്ട മൂന്ന് പോയിന്റുകളും സമ്മാനിക്കുന്നത്. ലോകകപ്പ് യോഗ്യതറൗണ്ടിൽ ഇക്വഡോറിനെതിരെ തകർപ്പൻ പ്രകടനമാണ് മെസ്സിയും അർജന്റീനയും കാഴ്ചവച്ചതെങ്കിലും മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ലിയോ മെസ്സിയായിരുന്നില്ല.

മത്സരത്തിൽ നിർണായകമായ ഗോൾ നേടി ടീമിനെ വിജയിപ്പിച്ചെങ്കിലും ലിയോ മെസ്സിക്ക് പകരം മത്സരത്തിൽ ടീമിനുവേണ്ടി വിയർപ്പൊഴുക്കി കളിച്ച മറ്റൊരു അർജന്റീന താരമാണ് പുരസ്കാരം സ്വന്തമാക്കിയത്. അർജന്റീനയുടെ ഡിഫൻസ് വാളിൽ അണിനിരക്കുന്ന പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻ ഹാമിന്റെ ക്രിസ്ത്യൻ റൊമേറോയാണ് പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തിലൂടെനീളം മികച്ച പ്രകടനമാണ് ഈ ഡിഫൻഡർ കാഴ്ചവച്ചത്. മുന്നേറ്റത്തിൽ പന്ത് എത്തിക്കുന്നതിലും താരം മികച്ചുനിന്നു, രണ്ടാം പകുതിയിൽ ഒറ്റയ്ക്കുള്ള കുതിപ്പിൽ ഗോൾ നേടാൻ മികച്ച അവസരം ഉണ്ടായിട്ടും സഹതാരത്തിന് പാസ് കൊടുത്ത് റോമേറോ അവസരം കൈവിട്ടു.

ഏറ്റവും കൂടുതൽ ടാകിളുകൾ, ഏറ്റവും കൂടുതൽ റികവറിസ്, ഏറ്റവും കൂടുതൽ ഡ്യൂവൽസ് വിജയിച്ചത് തുടങ്ങി മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ക്രിസ്ത്യൻ റൊമേറോ മികച്ച പ്രകടനം നടത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ വിജയിച്ചുകൊണ്ടാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയുടെ തുടക്കം. ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിലെ ഒരു മത്സരം പിന്നിട്ടപ്പോഴേക്കും പോയിന്റ് ടേബിളിൽ മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീന.