ട്രാൻസ്ഫർ റൗണ്ടപ്പ് : അബൂബക്കർ അൽ നസ്ർ വിട്ടു, റയലിന് സ്വയം ഓഫർ ചെയ്ത് സൂപ്പർ സ്ട്രൈക്കർ.

ലോക ഫുട്ബോളിലെ പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകളിലേക്കും വാർത്തകളിലേക്കുമാണ് നാം ഇവിടെ പ്രവേശിക്കുന്നത്. ആദ്യമായി ബ്രസീലിയൻ പ്രതിഭയായ മാത്യൂസ് ഫ്രാങ്കയുടെ കാര്യമാണ്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ വേണ്ടി ന്യൂകാസിൽ യുണൈറ്റഡ്, ഒളിമ്പിക് ലിയോൺ,റയൽ മാഡ്രിഡ് എന്നിവർ ശ്രമിക്കുന്നുണ്ട്.

മറ്റൊരു താരം അൽ നസ്റിന്റെ കാമറൂൺ താരമായ വിൻസന്റ് അബൂബക്കറാണ്. അദ്ദേഹം ക്ലബ്ബ് വിട്ട കാര്യം ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു കഴിഞ്ഞു. ബെസിക്റ്റാസാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. 2025 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.

ആഴ്സണൽ ഒരു ഡിഫൻഡർ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ്.സ്പസിയയുടെ പോളിഷ് സെന്റർ ബാക്ക് ആയ യാക്കൂബ് കിവിയോറിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ആഴ്സണൽ നടത്തുന്നത്.ഉടൻതന്നെ ഒഫീഷ്യൽ ആവാനുള്ള സാധ്യതയുണ്ട്. 20 മില്യൺ യൂറോയായിരിക്കും താരത്തിന് വേണ്ടി ഗണേഴ്സ് ചിലവഴിക്കുക.

മോയ്സസ് കൈസേഡോക്ക് വേണ്ടിയുള്ള ചെൽസിയുടെ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.ബ്രയിറ്റണ് 55 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ ചെൽസി നൽകിയിരുന്നു.പക്ഷേ ക്ലബ്ബ് അത് നിരസിക്കുകയായിരുന്നു.എന്നിരുന്നാലും ചെൽസി പിന്മാറാൻ തയ്യാറായിട്ടില്ല. ഈ താരത്തെ എത്തിക്കാൻ തന്നെയാണ് ചെൽസിയുടെ തീരുമാനം.

പിഎസ്ജി അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് എത്തിക്കാൻ ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന താരമാണ് ഡിഫൻഡർ ആയ മിലാൻ സ്ക്രിനിയർ. അദ്ദേഹം പിഎസ്ജിയിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായി കൊണ്ട് താരം ഇന്റർമിലാന്റെ പുതിയ ഓഫർ റിജക്ട് ചെയ്യുകയും ചെയ്തു.

യുവന്റസിന്റെ സൂപ്പർ സ്ട്രൈക്കർ ആയ ഡുസാൻ വ്ലഹോവിച്ചിന് റയൽ മാഡ്രിഡിലേക്ക് വരാൻ താല്പര്യമുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹം സ്വയം ഇപ്പോൾ ക്ലബ്ബിന് ഓഫർ ചെയ്തിട്ടുണ്ട്. ബെൻസിമയുടെ സ്ഥാനത്തേക്ക് റയലിന് ഒരു സ്ട്രൈക്കറെ നിർബന്ധമാണ്.യുവന്റസിൽ വ്ലഹൊവിച്ച് ഹാപ്പിയല്ല. റയൽ മാഡ്രിഡ് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.