❝ ലോകകപ്പ് സെമിഫൈനലിൽ ബ്രസീലിനെ കിട്ടാൻ ഏറെ ആഗ്രഹിച്ചിരുന്നു ❞- അർജന്റീന സൂപ്പർതാരം

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലായിരുന്നു ഒന്നാം റാങ്കുകാരായ ബ്രസീലിനെ അടിതെറ്റിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തി. കിരീട ഫേവറേറ്റുകളായി വന്ന ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ മടങ്ങേണ്ടി വരികയായിരുന്നു.

ആ മത്സരം അവസാനിച്ച് മണിക്കൂറുകൾക്കു ശേഷമാണ് അർജന്റീനയുടെ ക്വാർട്ടർ ഫൈനൽ മത്സരം ഹോളണ്ടിനെതിരെ നടന്നത്.സംഭവബഹുലമായിരുന്നു ആ മത്സരം. നിരവധി ട്വിസ്റ്റുകൾ കണ്ട ആ മത്സരത്തിനൊടുവിൽ അർജന്റീന തന്നെ വിജയം നേടുകയായിരുന്നു.അങ്ങനെ ക്രൊയേഷ്യയും അർജന്റീനയും തമ്മിലാണ് സെമിഫൈനൽ മത്സരം കളിച്ചത്.

പക്ഷേ അർജന്റീനയുടെ സൂപ്പർ താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ ഈയൊരു വിഷയത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. അതായത് സെമിഫൈനൽ പോരാട്ടം ബ്രസീലിനെതിരെയാവാൻ ഞങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നു എന്നാണ് ഈ അർജന്റീന താരം പറഞ്ഞിട്ടുള്ളത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അതൊരു അതുല്യമായ മത്സരമായി മാറിയേനെ എന്നും ടാഗ്ലിയാഫിക്കോ കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ സെമി ഫൈനൽ മത്സരം ബ്രസീലിനെതിരെ ആവാൻ ഞങ്ങൾ വളരെയധികം ആഗ്രഹിച്ചിരുന്നു. കാരണം ബ്രസീലും അർജന്റീനയും തമ്മിൽ വേൾഡ് കപ്പിന്റെ സെമിഫൈനലിൽ ഏറ്റുമുട്ടുക എന്നുള്ളത് വളരെയധികം അതുല്യമായ ഒരു കാര്യമാണ്. കാരണം നമ്മുടെ ജീവിതത്തിൽ ഇനിയൊരിക്കലും അത്തരത്തിലുള്ള അസാമാന്യമായ ഒരു മത്സരം കളിക്കാനുള്ള അവസരം പിന്നീടു ലഭിച്ചു എന്നുവരില്ല ‘ ഇതാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.

അന്താരാഷ്ട്ര ഫുട്ബോളിൽ തന്നെ ഏറ്റവും വലിയ ചിരവൈരികളിൽ ഒന്നാണ് അർജന്റീനയും ബ്രസീലും. അവർ തമ്മിൽ വേൾഡ് കപ്പിന്റെ സെമിഫൈനൽ മത്സരം കളിക്കുക എന്നുള്ളത് ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഒരു കാര്യമായിരിക്കും. നിർഭാഗ്യവശാൽ ബ്രസീൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതോടെ ആ അവസരം ഫുട്ബോൾ ആരാധകർക്ക് ലഭിക്കാതിരിക്കുകയായിരുന്നു.