അതിശയിപ്പിക്കുന്ന ഗോളുമായി അലജാൻഡ്രോ ഗാർനാച്ചോ : ഇരട്ട ഗോളുകളുമായി റോഡ്രിഗോ : ലൗട്ടാരോ മാർട്ടിനെസിന്റെ ഗോളിൽ ഇന്റർ മിലാന് സമനില

കാഡിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ല ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. റയലിനായി ബ്രസീലിയൻ താരം റോഡ്രിഗോയും ജൂഡ് ബെല്ലിംഗ്ഹാമും ഗോൾ നേടി. ഇന്ന് അത്‌ലറ്റിക് ബിൽബാവോക്കെതിരെ ഇറങ്ങുന്ന ജിറോണയെക്കാൾ ഒരു പോയിന്റ് മുന്നിലാണ് റയൽ മാഡ്രിഡ്.

റയോ വല്ലെക്കാനോയിൽ 1-1ന് സമനിലയിൽ പിരിഞ്ഞ 31 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതാണ്. മത്സരത്തിന്റെ ൧൪ 14 ആം മിനുട്ടിൽ റോഡ്രിഗോ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു.64-ാം മിനിറ്റിൽ മറ്റൊരു മികച്ച ഷോട്ടിലൂടെ ബ്രസീൽ ഇന്റർനാഷണൽ തന്റെ രണ്ടാമത്തെ ഗോൾ നേടി.10 മിനിറ്റിനുശേഷം ബെല്ലിംഗ്ഹാം ഈ സീസണിലെ തന്റെ 11-ാം ലീഗ് ഗോളിലൂടെ വിജയം ഉറപ്പിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നുന്ന ജയം. അര്ജന്റീന യുവ സൂപ്പർ താരം അലജാൻഡ്രോ ഗാർനാച്ചോയുടെ അത്ഭുത ഗോൾ പിറന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് എവർട്ടണെ പരാജയപ്പെടുത്തിയത്.ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമിപ്പിക്കുന്ന ഓവർ ഹെഡ്ഡ് കിക്കിൽ നിന്നും നേടിയ ഗോളിൽ ഗാർനാച്ചോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.

വലതു വിങ്ങിൽ നിന്നുള്ള ഡിയോഗോ ദലോട്ടിന്റെ ക്രോസ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ കഴ്ചക്കാരനാക്കി ഗാർനാച്ചോ ഗോളാക്കി.2011-ലെ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനായി വെയ്ൻ റൂണി നേടിയ പ്രശസ്ത ഗോളുമായാണ് ഗാർണാച്ചോയുടെ അതിശയിപ്പിക്കുന്ന ഗോളിനെ താരതമ്യപ്പെടുത്തുന്നത്. എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡ് ടീം 13 ഗെയിമുകൾക്ക് ശേഷം 24 പോയിന്റുമായി ആറാം സ്ഥാനത്താണ്. 56 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റാഷ്‌ഫോർഡ് യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി.75-ാം മിനിറ്റിൽ മാർഷ്യൽ ഫെർണാണ്ടസിന്റെ പാസിൽ നിന്നും മൂന്നാം ഗോൾ നേടി.

പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയം വഴങ്ങി ടോട്ടനം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പര്‍സ് പരാജയപ്പെട്ടത്. തുടക്കത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്നതിന് ശേഷമായിരുന്നു ടോട്ടനത്തിന്റെ പരാജയം. ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടോട്ടനം തുടര്‍ച്ചയായ മത്സരങ്ങളില്‍ ചെല്‍സിയോടും വോള്‍വ്‌സിനോടും ഇന്ന് വില്ലയോടും പരാജയപ്പെട്ടതോടെ അഞ്ചാം സ്ഥാനത്തേക്ക് വീണു.22-ാം മിനിറ്റില്‍ ജിയോവനി ലോ സെല്‍സോയാണ് ടോട്ടനത്തിനായി ഗോള്‍ നേടിയത്.എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് പൗ ടോറസിലൂടെ ആസ്റ്റണ്‍ വില്ല ഒപ്പമെത്തി. രണ്ടാം പകുതിയില്‍ 61-ാം മിനിറ്റില്‍ ഒല്ലി വാറ്റ്കിന്‍സിന്റെ ഗോള്‍ ആസ്റ്റണ്‍ വില്ലയ്ക്ക് വിജയം സമ്മാനിച്ചു.
വിജയത്തോടെ നാലാം സ്ഥാനത്തേക്കുയരാന്‍ ആസ്റ്റണ്‍ വില്ലയ്ക്ക് സാധിച്ചു.

ഇറ്റാലിയൻ സിരി എ യിൽ വമ്പൻമാർ തമ്മിലുള്ള പോരാട്ടം സമനിലയിൽ കലാശിച്ചു. യുവന്റസും ഇന്റർ മിലാനും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്. ടൂറിനിൽ ദുസാൻ വ്‌ലഹോവിച്ചിന്റെ ഗോളിൽ യുവന്റസ് ലീഡ് നേടിയെങ്കിലും ലൗട്ടാരോ മാർട്ടിനെസ് നേടിയ ഗോളിൽ ഇന്റർ മിലാൻ സമനില ഗോൾ നേടി.32 പോയിന്റുമായി ഇന്റർ മിലാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.30 പോയിന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്താണ്.