❛ഗ്രഹാം പൊട്ടറിന് സമയം നൽകുക,എനിക്ക് ബാഴ്സലോണയിൽ മെസ്സിയുണ്ടായിരുന്നതുകൊണ്ട് സമയം വേണ്ടിവന്നില്ല❜-പെപ്

മാഞ്ചസ്റ്റർ സിറ്റിയോട് ചെൽസി മൂന്ന് ദിവസങ്ങളുടെ ഇടവേളകളിൽ രണ്ടാം തവണയാണ് തോൽവി വഴങ്ങിയത്, പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയമെങ്കിൽ ഇന്ന് ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് വിജയിച്ചത്.

ഏർലിംഗ് ഹാലൻഡ് അടക്കമുള്ള ചില സൂപ്പർതാരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് എഫ് എ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ഇന്ന് ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങിയത്, എന്നാൽ യുവ രക്തങ്ങൾ ഗാർഡിയോളയെ ഒരിക്കലും നിരാശപ്പെടുത്തിയില്ല, മത്സരം തുടങ്ങി ഒരവസരത്തിൽപോലും ചെൽസിക്ക് പ്രതീക്ഷ നൽകിയ മുന്നേറ്റം പോലും ഉണ്ടായില്ല. കളിയുടെ ഇരുപത്തിമൂന്നാം മിനിറ്റിൽ തന്നെ റിയാദ് മഹറസ് നേടിയ തകർപ്പൻ ഫ്രീകിക്ക് ഗോളിൽ സിറ്റി മുന്നിലെത്തി, ആദ്യ ഗോൾ വന്നതിനു 7 മിനിറ്റുകൾക്ക് ശേഷം അർജന്റീനയുടെ ലോകകപ്പ് ഹീറോ ആൽവരെസ് പെനാൽറ്റിയിലൂടെ സിറ്റിയുടെ രണ്ടാം ഗോൾ നേടി, പിന്നീട് ഫോഡൻ 38th മിനുട്ടിൽ മറ്റൊരു ഗോൾ കൂടി നേടിയതോടെ ആദ്യ പകുതിക്ക് പിരിയുമ്പോൾ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് സിറ്റി മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ഫോഡനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി മഹ്റസ് ലക്ഷ്യത്തിലെത്തിച്ചതോടെ പട്ടിക പൂർത്തിയായി.

തോമസ് തുശേലിന് പകരക്കാരനായി വന്ന ഗ്രഹം പോട്ടർക്ക് ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് ചെൽസിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്, അവസാനമായി കളിച്ച 7 മത്സരങ്ങളിൽ വെറും ഒരു വിജയം മാത്രമാണ് ഇതുവരെ ചെൽസിക്ക് ഗ്രഹാം പൊട്ടറിന് കീഴിൽ നേടാൻ കഴിഞ്ഞിട്ടുള്ളൂ, അതുകൊണ്ടുതന്നെ ചെൽസി പരിശീലകൻ ഗ്രഹം പോട്ടറിന്റെ ഭാവി തുലാസിലാണ്. ചെൽസി പുറത്താക്കിയ തോമസ്തുശലിനു വേണ്ടി ഗ്യാലറിയിൽ ആരാധകർ ആർത്തു വിളിക്കുന്നതും കാണാമായിരുന്നു.

ചെൽസിയെ FA കപ്പിന്റെ മൂന്നാം റൗണ്ടിൽ പുറത്താക്കിയ ശേഷം ശ്രദ്ധേയമായ ഒരു അഭിപ്രായമാണ് ഇപ്പോൾ ഗാർഡിയോള നടത്തിയിട്ടുള്ളത്, ഏതൊരു പരിശീലകനും ടീമിനൊപ്പം സെറ്റ് ആവാൻ അല്പം സമയം ആവശ്യമാണ്, അതുകൊണ്ടുതന്നെ ചെൽസി ഉടമയോട് അഭ്യർത്ഥന നടത്തുകയാണ് പെപ് ഗാർഡിയോള, ഗ്രഹാം പൊട്ടറെ പുറത്താക്കരുത് എന്നാണ് ഗാഡിയോള അഭിപ്രായപ്പെട്ടത്.

ഞാൻ ടോഡ് ബോഹ്‌ലിയോട് പറയുന്നു, ഗ്രഹാം പോട്ടറിന് സമയം നൽകുക. എല്ലാ മാനേജർമാർക്കും സമയം വേണം, അവർ പറയുന്നത് ശരിയാണ്.
ബാഴ്‌സലോണയിൽ, എനിക്ക് മെസ്സി ഉണ്ടായിരുന്നതിനാൽ രണ്ട് സീസണുകൾക്ക് സമയം വേണ്ടിവന്നില്ല

പെപ് ഗാർഡിയോള

പെപ് ഗാർഡിയോള മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടി മത്സരശേഷം പറയുകയുണ്ടായി, തനിക്ക് ബാഴ്സലോണയിലെ രണ്ട് സീസൺ ലയണൽ മെസ്സി കൂടെയുണ്ടായിരുന്നതിനാൽ വിജയിക്കാൻ അധികം സമയം വേണ്ടിവന്നില്ല എന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ അഭിപ്രായപ്പെട്ടത്.