മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പ് ഫൈനലിൽ : 92-ാം മിനിറ്റിൽ സമനില പിടിച്ച് പെനാൽറ്റിയിൽ വിജയവുമായി ചെൽസി : എവർട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഫുൾഹാം

കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉറവ റെഡ് ഡയമണ്ട്‌സിനെ 3-0ന് തകർത്ത് ക്ലബ് ലോകകപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി .കലാശ പോരാട്ടത്തിൽ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസിനെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാരിയസ് ഹോയ്‌ബ്രാറ്റന്റെ സെൽഫ് ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി.ചെൽസിയിൽ നിന്ന് സിറ്റിയിലെത്തിയതിന് ശേഷമുള്ള തന്റെ ആദ്യ ഗോളുമായി 52-ാം മിനിറ്റിൽ മാറ്റെയോ കൊവാസിച് ലീഡ് ഉയർത്തി.

59 ആം മിനുട്ടിൽ ബെർണാർഡോ സിൽവ സിറ്റിയുടെ മൂന്നാം ഗോൾ നേടി.മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും ചെൽസിക്കും ശേഷം ബ് ലോകകപ്പ് കിരീടം നേടുന്ന നാലാമത്തെ ഇംഗ്ലീഷ് ക്ലബായി മാറാനുള്ള ശ്രമത്തിലാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി.തിങ്കളാഴ്ച ഈജിപ്തിന്റെ അൽ-അഹ്‌ലിയെ 2-0ന് തോൽപ്പിച്ച കോപ്പ ലിബർട്ടഡോർസ് ചാമ്പ്യൻമാരായ ഫ്ലുമിനെൻസിനെതിരെ വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇറങ്ങും.വെള്ളിയാഴ്ച മൂന്നാം സ്ഥാനക്കാരായ പ്ലേഓഫിൽ ഉറവ റെഡ് ഡയമണ്ട്‌സ് അൽ-അഹ്‌ലിയെ നേരിടും.

ന്യൂകാസിൽ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് പരാജയപ്പെടുത്തി ലീഗ് കപ്പിന്റെ സെമിഫൈനലിൽ ചെൽസി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.പകരക്കാരനായ മൈഖൈലോ മുദ്രിക്ക് 92-ാം മിനിറ്റിലാണ് ചെൽസിയുടെ സമനില ഗോൾ നേടിയത്. 16 ആം മിനുട്ടിൽ കീറൻ ട്രിപ്പിയർ നേടിയ ഗോളിലാണ് ന്യൂ കാസിൽ ലീഡ് നേടിയത് .

എവർട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 7-6 ന് പരാജയപ്പെടുത്തി ഫുൾഹാം സെമി ഫൈനലിൽ സ്ഥാനം പിടിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ സമനില പാലിച്ചതോടെ മത്സരം പെനാൽറ്റിയിലേക്ക് കടന്നു.ഫുൾഹാം ചരിത്രത്തിൽ ആദ്യമായാണ് ലീഗ് കപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറുന്നത് .എവർട്ടൺ ഡിഫൻഡർ മൈക്കൽ കീൻ വഴങ്ങിയ സെൽഫ് ഗോളിൽ ഇടവേളയ്ക്ക് നാല് മിനിറ്റ് മുമ്പ് ഫുൾഹാം ലീഡ് നേടി.പകരക്കാരനായ ബിറ്റോയിലൂടെ എവർട്ടൻ സമനില പിടിച്ചു.