റോഡ്രിഗോയുടെ ‘ഭീരുക്കൾ’ പരാമർശത്തിന് വായയടപ്പിക്കുന്ന മറുപടി നൽകി ലയണൽ മെസ്സി | Lionel Messi

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട് തോൽവി വഴങ്ങിയ ലോകചാമ്പ്യന്മാർ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.

എന്നാൽ ബ്രസീൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് സ്വന്തം തട്ടകത്തിൽ ആദ്യ തോൽവിയാണ് ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനിച്ചത്. 2001ന് ശേഷം ആദ്യമായാണ് ബ്രസീൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോൽക്കുന്നത്. അര്ജന്റീനക്കെതിരെ ബ്രസീലിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവി കൂടിയാണിത്.മത്സരത്തിന് തുടക്കം മുതൽ ഒരുപാട് വിവാദങ്ങൾ അരങ്ങേറി. ബ്രസീലിന് പൊലീസും അര്ജന്റീന ആരാധകരും തമ്മിൽ ഏറ്റുമുട്ടുക ആയിരുന്നു.

മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് അര്‍ജന്റീനയുടെ ആരാധകരെ പൊലീസുകാര്‍ അടിച്ചോടിക്കുകയായിരുന്നു. ദേശീയഗാനത്തിനിടെ മോശം പെരുമാറ്റം ഉണ്ടായതില്‍ ബ്രസീല്‍ പൊലീസ് അര്‍ജന്റീനിയന്‍ ആരാധകര്‍ക്കെതിരെ കേസെടുത്തു. അര്‍ജന്റീനയുടെ ദേശീയഗാന സമയത്ത് ബ്രസീലുകാര്‍ കൂവിവിളിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി കളി ആരംഭിച്ചത്.

അതിനിടയിൽ ലയണൽ മെസ്സിയും ബ്രസീൽ താരം റോഡ്രിഗോയും വാക്കു തർക്കത്തിൽ ഏർപ്പെട്ടു.അർജന്റീന താരങ്ങൾ ഡ്രസ്സിംഗ് റൂമിൽ നിന്നും ഇറങ്ങിവരുന്ന സമയത്ത് ഡീ പോളുമായി റോഡ്രിഗോ സംസാരിച്ചു. മെസി കൂടി അവിടേക്ക് എത്തിയ സമയത്താണ് റോഡ്രിഗോ വിവാദ പരാമർശം നടത്തിയത്. നിങ്ങൾ ഭീരുക്കൾ ആണെന്നായിരുന്നു റോഡ്രിഗോ മെസിയോട് പറഞ്ഞത്.”ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്. ഞങ്ങൾ എങ്ങനെയാണ് ഭീരുക്കൾ ആകുന്നത്. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം” മെസ്സി നൽകിയ മറുപടി ഇതായിരുന്നു.

ദക്ഷിണ അമേരിക്കൻ ഭീമന്മാർ തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ അസ്വസ്ഥതകൾ കാണുന്നത് ഇതാദ്യമല്ല. 2022 ലോകകപ്പിന് യോഗ്യത നേടുമ്പോൾ, COVID-19 പ്രോട്ടോക്കോൾ ലംഘനം ആരോപിച്ച് ഒരു മത്സരം ഉപേക്ഷിച്ചു.വിജയത്തോടെ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ലോകകപ്പ് യോ​ഗ്യതാ ചരിത്രത്തിൽ സ്വന്തം മണ്ണിൽ നേരിടുന്ന ആദ്യ തോൽവി കൂടിയാണ്. ആറു മത്സരങ്ങളിൽ‌ നിന്നും ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്രസീൽ.