ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ വിജയവുമായി പരാഗ്വേ | Brazil

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേക്കെതിരെ തോൽവിയുമായി ബ്രസീൽ. എസ്റ്റാഡിയോ ഡിഫെൻസോഴ്‌സ് ഡെൽ ചാക്കോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലെ ഇൻ്റർ മിയാമി യുവതാരം ഡീഗോ ഗോമസിൻ്റെ ഗോളിലാണ് പരാഗ്വേ ബ്രസീലിനെതിരെ ചരിത്ര വിജയം നേടിയെടുത്തത്.

മത്സരത്തിന്റെ 20 -ാം മിനിറ്റിലാണ് അഞ്ച് തവണ ലോകകപ്പ് ജേതാക്കളെ ഞെട്ടിച്ച് പരാഗ്വേ മിഡ്ഫീൽഡർ ഗോമസ് ഗോൾ നേടിയത്.ഉടനടിയുള്ള പ്രതികരണത്തിൽ, ഗിൽഹെർം അരാന ബ്രസീലിനായി സമനില നേടുന്നതിന് അടുത്തെത്തിയെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല.റയൽ മാഡ്രിഡിൻ്റെ അറ്റാക്കിങ് ത്രയമായ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്ക് എന്നിവരെ ഫീൽഡ് ചെയ്‌തിട്ടും പരാഗ്വേൻ പ്രതിരോധം തകർക്കാൻ ബ്രസീലിന് സാധിച്ചില്ല.

2008ന് ശേഷം ഇതാദ്യമായാണ് പരാഗ്വേ ബ്രസീലിനെ പരാജയപ്പെടുത്തുന്നത്. കൂടുതൽ ഷോട്ടുകൾ തൊടുത്തെങ്കിലും ഗോൾ നേടാനുള്ള ഒന്നിലധികം അവസരങ്ങൾ ബ്രസീലിൻ്റെ താരങ്ങൾ പാഴാക്കി.ബ്രസീലിയൻ വണ്ടർ കിഡ് എൻഡ്രിക്കിന് ആദ്യ 45 മിനിറ്റിനുള്ളിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല.പകുതി സമയത്ത് യുവതാരത്തിനെ ഡോറിവൽ ജൂനിയർ തിരികെ വിളിക്കുകയും ചെയ്തു.

കളി കൈവിട്ടുപോയപ്പോൾ ബ്രസീൽ ബെഞ്ചിൽ നിരാശ തിളച്ചുമറിയുന്നതായി കാണപ്പെട്ടു. തോൽവിയോടെ ഡോറിവൽ ജൂനിയർ തങ്ങളുടെ ആദ്യ എട്ട് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് വിജയങ്ങളുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. വിജയത്തോടെ പരാഗ്വെ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.