എംബപ്പേകും മെസിക്കും ഗോൾ വിജയവുമായി പിഎസ്ജി : കിരീട സാധ്യതകൾ നിലനിർത്തി റയൽ മാഡ്രിഡ് : ഇന്റർ മിലാന് തോൽവി

ലീഗ് 1 ൽ ലെൻസിനെതിരെ തകർപ്പൻ ജയവുമായി പാരീസ് സെന്റ് ജെർമെയ്‌ൻ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ സൂപ്പർ താരം കിലിയൻ എംബപ്പേയാണ് മത്സരത്തിൽ തിളങ്ങിയത്.മെസ്സി,വീറ്റിഞ്ഞ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.

മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ ലെൻസിന്റെ സാലിസ് അബ്ദുൽ സമദ് റെഡ് കാർഡ് കണ്ട് പുറത്തു പോവുകയായിരുന്നു.ഇത് ലെൻസിന് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചത്. അച്‌റഫ് ഹക്കിമിയെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിനാണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്.10 പേരുമായി കളിച്ച ലെൻസ് 31ആം മിനിട്ടിലാണ് ആദ്യ ഗോൾ വഴങ്ങിയത്.കിലിയൻ എംബപ്പേയാണ് ഗോൾ നേടിയത്.വീറ്റിഞ്ഞയുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ ഇല്ലാത്തതിന്റെ പേരിൽ ഏൽക്കേണ്ടി വിമർശനങ്ങൾക്ക് ഇതോടുകൂടി അറുതി വരുത്താൻ എംബപ്പേക്ക് സാധിച്ചു.

139 ഗോളുകളോടെ പാരീസ് സെന്റ് ജെർമെയ്‌ന്റെ എക്കാലത്തെയും മികച്ച സ്‌കോററായി 37ആം മിനുട്ടിൽ നുനോ മെന്റസ് കൊടുത്ത പാസിൽ നിന്നും വിറ്റിൻഹ പാരീസിന്റെ രണ്ടാം ഗോൾ നേടി.40ആം മിനിട്ടിലാണ് മെസിയുടെ ഗോൾ പിറക്കുന്നത്.എംബപ്പേയുടെ പാസിൽ നിന്നും മെസ്സി മികച്ച ഒരു ഷോട്ടിലൂടെ വലയിലാക്കി.പിന്നീട് അറുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലെൻസ് താരം ഫ്രാങ്കോവ്സ്ക്കി വലയിൽ എത്തിച്ചതോടെ മത്സരം 3-1 ആയി. ഏഴ് മത്സരങ്ങൾ ബാക്കിനിൽക്കെ നിലവിൽ രണ്ടാം സ്ഥാനക്കാരായ ലെൻസിനേക്കാൾ ഒമ്പത് പോയിന്റിന്റെ ലീഡ് പിഎസ്ജിക്കുണ്ട്.

ലാ ലീഗയിൽ കാഡിസിനെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം.രണ്ടാം പകുതിയിൽ നാല് മിനിറ്റിനുള്ളിൽ നാച്ചോയും മാർക്കോ അസെൻസിയോയും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ജയത്തോടെ ലാലിഗയിൽ ബാഴ്‌സലോണയുടെ ലീഡ് 10 പോയിന്റായി കുറയ്ക്കുകയും ചെയ്തു.62 പോയിന്റ് നടി രണ്ടാം സ്ഥാനക്കാരായ റയൽ കിരീട സാധ്യതകൾ നിലനിർത്തി. 57 പോയിന്റുള്ള അത്‌ലറ്റിക്കോ ഡി മാഡ്രിഡ് മൂന്നാം സ്ഥാനതാണ്.മത്സരത്തിൽ 70 ശതമാനത്തിലധികം പൊസഷനുമായി റയൽ ആധിപത്യം പുലർത്തി.72-ാം മിനിറ്റിൽ ഔറേലിയൻ ചൗമേനിയുടെ പാസിൽ നിന്നുമാണ് ഡിഫൻഡർ നാച്ചോ ഗോൾ നേടിയത്.നാല് മിനിറ്റുകൾക്ക് ശേഷം അസെൻസിയോ റയൽ മാഡ്രിഡിന്റെ ലീഡ് ഉയർത്തി.

ഇറ്റാലിയൻ സിരി എ യിൽ ഇന്റർ മിലാന് തോൽവി.ഡിഫൻഡർ ലൂക്കാ കാൽഡിറോളയുടെ ഗോളിൽ മൊൻസയാണ് ഇന്റററിനെ കീഴടക്കിയത്.30 കളികളിൽ നിന്ന് 51 പോയിന്റുള്ള അവർ ഇപ്പോൾ അഞ്ചാം സ്ഥാനത്ത് തുടരുന്നു, നാലാം സ്ഥാനക്കാരായ എസി മിലാനെക്കാൾ രണ്ട് പോയിന്റ് പിന്നിലാണ്.അടുത്തിടെ സ്പെസിയ, യുവന്റസ്, ഫിയോറന്റീന എന്നിവയ്‌ക്കെതിരെ തുടർച്ചയായ മൂന്ന് ലീഗ് തോൽവികളിലേക്ക് വീണ ഇന്റർ സലെർനിറ്റാനയോട് 1-1 ന് സമനില വഴങ്ങുകയും ചെയ്തു. ജയത്തോടെ മോൻസ ഒരു സ്ഥാനം മെച്ചപ്പെടുത്തി 38 പോയിന്റുമായി 12-ാം സ്ഥാനത്തെത്തി.