‘അത് ഒരു ഒഴികഴിവായി പറയാൻ ആഗ്രഹിക്കുന്നില്ല ‘ : ഫൈനലിലെ തോൽവിക്ക് ശേഷം പ്രതീകരണവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ |World Cup 2023

2023 ഏകദിന ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ തുടർച്ചയായ 10 വിജയങ്ങൾ സ്വന്തമാക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ ഫൈനലിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് നിരാശാജനകമായ പ്രകടനങ്ങളാണ് ഉണ്ടായത്. ഓസ്ട്രേലിയയുടെ ആറാം ലോകകപ്പ് കിരീടമാണ് ഇത്. ഓസ്ട്രേലിയക്കായി ഫൈനൽ മത്സരത്തിൽ ട്രാവസ് ഹെഡ് ആണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ മിച്ചൽ സ്റ്റാർക്ക് മികവുപുലർത്തി.

ഈ ടൂർണമെന്റിലുടനീളം വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമാണ് ഇന്ത്യ. എല്ലാ ടീമുകളെയും പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഇന്ത്യ അടി പതറി വീഴുകയായിരുന്നു. 2003 ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയോടെറ്റ പരാജയത്തിന് പകരം വീട്ടുക എന്നതായിരുന്നു ഇന്ത്യയുടെ മത്സരത്തിലെ ലക്ഷ്യം. എന്നാൽ അത് നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.അതേസമയം മത്സര ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തോൽവിക്കുള്ള കാരണം വിശദമാക്കി രംഗത്ത് എത്തി. ടീമിന്റെ ഇന്നത്തെ പ്രകടനം തെറ്റി എന്നുള്ള കാര്യം രോഹിത് തുറന്ന് സമ്മതിച്ചു

“ഫലം ഞങ്ങളുടെ വഴിക്ക് പോയില്ല.ഞങ്ങൾ മത്സരത്തിൽ വേണ്ടത്ര മികച്ചവർ ആയിരുന്നില്ല.20-30 റൺസ് കുറവായിരുന്നു എടുത്തത്. കോഹ്‌ലിയും രാഹുലും ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. 270 മുതൽ 280 വരെ സ്കോർ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യൻ സ്കോർ 240 റൺസിലേക്ക് എത്തി. ഈ സ്കോർ പ്രതിരോധിക്കാൻ തുടക്കത്തിലെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. എന്നാൽ ട്രാവിസ് ഹെഡിന്റെയും മാർനസ് ലബുഷെയ്നിന്റെയും പ്രകടനം തടയാൻ കഴിഞ്ഞില്ല” മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു. വിരാട് കോഹ്‌ലിയുടെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ചുറികൾ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാൽ 43 ഓവറിൽ ഓസ്ട്രേലിയ അനായാസം ലക്ഷ്യം കണ്ടു.ചേസിൽ ട്രാവിസ് ഹെഡും (137) പുറത്താകാതെ 58 റൺസ് നേടിയ മാർനസ് ലബുഷാഗ്‌നെയും 192 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തി, ഈ കൂട്ടുകെട്ട് കളി ഇന്ത്യയിൽ നിന്ന് അടർത്തി എടുത്തതായി രോഹിത് സമ്മതിച്ചു.

” ബോർഡിൽ 240 റൺസ് ഉള്ളപ്പോൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തണം.പക്ഷേ ഹെഡിനും ലബുഷാഗിനും ഒരു വലിയ കൂട്ടുകെട്ട് ഉണ്ടാക്കി ഞങ്ങളെ കളിയിൽ നിന്ന് പൂർണ്ണമായും പുറത്താക്കി.ഞങ്ങൾ ആവുന്നതെല്ലാം ശ്രമിച്ചു, പക്ഷേ ലൈറ്റിന് കീഴിൽ വിക്കറ്റ് ബാറ്റ് ചെയ്യാൻ അൽപ്പം മെച്ചപ്പെട്ടതായി എനിക്ക് തോന്നുന്നു,അതൊരു ഒഴികഴിവായി പറയാൻ ആഗ്രഹിക്കുന്നില്ല.ലൈറ്റുകൾക്ക് കീഴിൽ ബാറ്റ് ചെയ്യുന്നതാണ് നല്ലത് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, പക്ഷേ അത് ഒരു ഒഴികഴിവായി നൽകാൻ ആഗ്രഹിക്കുന്നില്ല. മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതിന് മധ്യനിരയിലുള്ള ആ രണ്ട് പേർക്കും ക്രെഡിറ്റ്,” രോഹിത് കൂട്ടിച്ചേർത്തു.